ചില ഫുട്ബോൾ വിചാരങ്ങൾ :17
ബോണോ (യാസിൻ ബൗനു) യുടെ പോസ്റ്റിൽ മോറോക്കോക്കാരനല്ലാത്ത ഒരാളും ഈ ലോകകപ്പിൽ ഇതുവരെ ഗോളടിച്ചിട്ടില്ല. സ്വന്തം കൂട്ടുകളിക്കാരനായ നെയ്‌ഫ് ആഗ്വേർഡ് സ്വന്തം പോസ്റ്റിലേക്ക് അടിച്ചപ്പോൾ മാത്രമേ തടുക്കാതെ വിട്ടിട്ടുള്ളു. ആറര മണിക്കൂർ സമയം, നാലു ടീമുകൾ, മോറോക്കോയുടെ പോസ്റ്റിൽ ആരും ഗോളടിച്ചില്ല, പെനാൽറ്റികളും കടന്നുപോയില്ല. ഒരു ടീമിന് ക്വാർട്ടറിനും അപ്പുറത്തേക്ക് യോഗ്യതക്കു മറ്റെന്തുവേണം. കുഞ്ഞന്മാരുടെ ദിവസങ്ങൾ അവസാനിച്ചിട്ടില്ല. തുടരുകതന്നെ ചെയ്യും. "അറ്റ്ലസ് ലയൺ" അല്ല ആഫ്രിക്കൻ സിംഹങ്ങൾ തന്നെയാണ് അവർ, കൂടെ അറേബ്യൻ മരുക്കരുത്തും.
സ്പെയിൻ ഇന്നലെ വീണ്ടും 1050 പാസ്സും, 77 ശതമാനം പന്ത് കൈവശം. പക്ഷേ ഗോളിലേക്ക് അടിച്ചതു മൂന്ന് പ്രാവശ്യം. പുകൾപെറ്റ ബാർസ ത്രയങ്ങൾ ഗാവി, ബുസ്കെറ്റ്സ്, പെഡ്രി പന്ത് കൈവശം വെക്കാനുള്ള വിരുതല്ലാതെ എതിരാളികളെ തുളക്കുന്ന നീക്കങ്ങൾ നടത്താൻ കഴിഞ്ഞില്ല. തിയാഗോ അൽക്കന്റാരയെ പോലെ ഒരു കളിക്കാരനെ ടീമിലെടുക്കാത്തതിൽ സ്പെയിൻ ഖേദിക്കുന്നുണ്ടാവും. ആദ്യമായി ഇറങ്ങിയ സാറാബിയ അവസാന നിമിഷത്തെ അടിയും പെനാൽറ്റിയും ഗോൾ പോസ്റ്റിനു അടിച്ച് തെറിച്ചു. സ്പെയിൻ പ്രതിരോധം ഭദ്രമായിരുന്നു. പക്ഷേ, ഗോൾ മാത്രം ഒഴിഞ്ഞു പോയി.
മോറോക്കോയുടെ 15 കളിക്കാരും യൂറോപ്പുമായി ഇരട്ടപൗരത്വം പങ്കിടുന്നു, മോറോക്കോയുടെ ചില തീരനഗരങ്ങൾ സ്പെയിനിന്റെ കയ്യിലായിരുന്നു, ഇന്നും ചില ദ്വീപുകൾ അവർ മൊറൊക്കോക്ക് കൈമാറിയിട്ടില്ല. ഫ്രാൻസിൽ നിന്നാണ് 1956 ൽ സ്വാതന്ത്ര്യം നേടിയത്. ഫുട്ബോൾ കോളണൈസേഷൻ ഇന്നും തുടരുന്നു. മൂന്നു കളിക്കാർ സ്പെയിനിൽ ജനിച്ചു വളർന്നവർ. ഗോളി ബോണോ കാനഡയിൽ ജനിച്ചു സ്പെയിനിൽ കളിച്ചു വളർന്നു. 2018 ൽ കൊച്ചിയിൽ സ്പെയിനിലേ ജിറോണ ക്ലബ്ബിന് വേണ്ടി സീസണ് മുൻപുള്ള ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. ഇപ്പോൾ സെവിയ താരം, സ്പാനിഷ് ഗോളി ഉനായി സൈമണോടൊപ്പം തോളിൽ കയ്യിട്ടു വരാനിരിക്കുന്ന പെനാൽറ്റികിക്കുകളുടെ ഏകാന്തതയെ ഭഞ്ജിക്കാൻ തയ്യാറെടുക്കുന്നത് അപൂർവ കാഴ്ചയായിരുന്നു. യാതൊരു ബേജാറുമില്ലാതെ ചിരിച്ചുകൊണ്ട് പെനാൽറ്റികിക്കുകളെ തടുത്തത് സന്തോഷം തരുന്ന കാഴ്ച്ച. നിഷ്കളങ്കതക്കു ടീമിന്റെ, കാണികളുടെ കൂട്ടുണ്ട്, ഏകാന്തതയെ അകറ്റാൻ. അവരുടേത് ആ നിമിഷത്തിൽ അകറ്റപ്പെട്ട ശരീരങ്ങളല്ല.
മൊറോക്കോക്ക് വേണ്ടി കളിച്ച അച്‌റഫ് ഹക്കീമിയും സ്പെയിനിലെ ഇരട്ട പൗരനാണ്. തന്റെ പൊസിഷനായ വലത് വിംഗ് ബാക്കിൽ ഇന്ന് ലോകത്തെ ഏറ്റവും നന്നായി കളിക്കുന്നത് ഹാക്കിമിയാണെന്നാണ് എന്റെ അഭിപ്രായം. എതിരുള്ളവർ ഈ ലോകകപ്പോടെ അഭിപ്രായം മാറ്റുമെന്നു കരുതുന്നു. ഹക്കിമിയുടെ അവസാന പെനാൽറ്റി കിക്ക് പനേങ്ക കിക്ക് (ഗോളിയേ വഴിതെറ്റി വീഴ്ത്തി നേരെ അധികശക്തിയില്ലാതെ അടിക്കുന്ന) ആയി എടുത്തത് അസാമാന്യ ധൈര്യം തന്നെ. റോമെയിൻ സാസ് തകർത്ത് കളിച്ചു, അവസാനം പരിക്ക് പറ്റി, കാലിൽ ബാൻഡേജ് ചുറ്റി വീണ്ടും ഇറങ്ങി, അഞ്ചാമത്തെ ഉറപ്പുള്ള പെനാൽറ്റി അടിക്കേണ്ട ആൾ. പക്ഷേ അഞ്ചാമത്തെ കിക്ക് അടിക്കാതെ തന്നെ ബോണോ അവരെ തോളിലേറ്റി. അടുത്ത കളിക്ക് പരിക്ക് ഭേദമായാൽ മതിയായിരുന്നു. അമ്പ്രബട്ടും, മസ്‌റായിയും നല്ല കളി കാഴ്ച്ച വെച്ചു. ബൗഫൽ ഗോളിന് വളരെ അടുത്തെത്തി, പക്ഷേ, പന്ത് തട്ടിത്തെറിപ്പിക്കപ്പെട്ടു. ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്കു നേടാൻ ഇനിയും കളികൾ ബാക്കി. അര്ജന്റീനക്കും, സെനഗലിനും മുന്നിൽ നില്കും മൊറൊക്കോ കാണികളുടെ ആരവങ്ങൾ. കൊട്ടുവാദ്യങ്ങളും, ഉച്ചസ്ഥായിയിലുള്ള ശബ്ദഘോഷങ്ങളും സ്പെയിനിന്റെ കളിക്കാരെ തന്നെ താളം തെറ്റിച്ചതായി തോന്നി. മൊറൊക്കോക്ക് അത് ജീവതാളവും.
പോർച്ചുഗൽ സ്വിറ്റ്സർലാണ്ടിനെ നിലം പരിശാക്കി. ഈ ലോകകപ്പിലെ രണ്ടാമത്തെ വലിയ ഗോൾ വ്യത്യാസത്തിൽ. ക്രിസ്ത്യാനോ റോണോൾഡൊക്ക് പകരം ആദ്യ ഇലവനിൽ ഇറങ്ങിയ ഗോൻസാലോ റാമോസ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി. മറ്റു ഗോളുകൾ പെപെ, ഗ്വിറെരോ, ലിയാവോ എന്നിവർ മറ്റു മൂന്ന് ഗോളടിച്ചു. സ്വിറ്റ്സർലാന്റ് ആശ്വാസഗോൾ അഖാഞ്ചി നേടി. പോർച്ചുഗലിന്റെ ഈ ഫോം നിലനിന്നാൽ ഇനി വരുന്ന എതിരാളികൾക്കു ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും.
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക