ഖത്തര്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും നിര്‍മ്മിതികളെ താരതമ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനായി 650 കോടി യുഎസ് ഡോളറും ബ്രസീല്‍ മാറക്കാന സ്‌റ്റേഡിയത്തിനായി 114 കോടിയും ചിലവാക്കിയപ്പോള്‍ ഇന്ത്യ 2930 കോടി രൂപ ചിലവിട്ട് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ പ്രതിമയും 2500 കോടി ചിലവിട്ട് രാമ പ്രതിമയുമാണ് നിര്‍മ്മിക്കുന്നതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. നമ്മള്‍ പ്രതിമകള്‍ നിര്‍മ്മിച്ച് ഭക്തരെ വാര്‍ക്കുമ്പോള്‍ അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് പ്രതിഭകളെ വളര്‍ത്തുകയാണെന്നും ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുകയാണെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അരുണ്‍ കുമാറിന്റെ കുറിപ്പ്
ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ. ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ. 2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്.
ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട് സർദാർ പട്ടേൽ ഏകതപ്രതിമ. അയോധ്യയിലെ വരാൻ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി, ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി... അങ്ങനെയങ്ങനെ ...
നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ GDP റാങ്കിംഗിൽ പിന്നിലുള്ള കഷ്ടി കേരള ത്തിൻ്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൻ്റെ ക്വാർട്ടറിൽ കളിക്കുന്നു.
നമ്മൾ ഗാലറികളിൽ കളി കാണുന്നു. ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴയിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക