വാഷിംഗ്‌ടണ്‍: ഇലോണ്‍ മസ്ക് ട്വിറ്ററിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് യുവതികള്‍. വനിതാ ജീവനക്കാരെ ലക്ഷ്യം വെച്ചാണ് ഇലോണ്‍ മസ്ക് പിരിച്ചുവിടല്‍ നടത്തിയതെന്നാണ് യുവതികള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പെട്ടെന്നുള്ള പിരിച്ചുവിടല്‍ വനിതാ ജീവനക്കാരെയാണ് കൂടുതലായി ബാധിച്ചതെന്നും പിരിച്ചുവിടലിന് മുമ്പ് ട്വിറ്ററില്‍ കൂടുതൽ പുരുഷന്മാരെ പുതിയതായി ജോലിയില്‍ നിയമിച്ചെന്നും യുവതികള്‍ ഹര്‍ജിയില്‍ പറയുന്നു. ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 57% സ്ത്രീ ജീവനക്കാരെയാണ് ഇലോണ്‍ മസ്ക് പുറത്താക്കിയതെന്നും സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി മുൻ ജീവനക്കാരായ കരോലിന ബെർണൽ സ്ട്രൈഫ്ലിംഗും വില്ലോ റെൻ ടർക്കലും ചേർന്നാണ് കേസ് ഫയൽ ചെയ്തത്. ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിയിപ്പൊന്നും കൂടാതെ 3700 പേരെയാണ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. ഒക്ടോബര്‍ 27 നാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. 3.67 ലക്ഷം കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു.