കൊച്ചി: സംവിധായകനും നടനുമായ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. മലയാളിയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്തില്‍ സന്തോഷമെന്നാണ് ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ലെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ബേസില്‍ ജോസഫിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിനുപിന്നാലെയാണ് ബേസില്‍ ജോസഫിനെ അഭിനന്ദനം അറിയിച്ച് ആന്‍റോ ജോസഫ് രംഗത്തെത്തിയത്.
'സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. മിന്നല്‍ മുരളി എന്ന മലയാളിയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ അങ്ങനെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുറുക്കന്‍മൂല എന്ന നാട്ടിന്‍പുറം ലോകപ്രശസ്തമായിത്തീരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്. മലയാളസിനിമയ്ക്ക് ലോകാദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഇതിലൂടെ തെളിയുന്നു, ഒപ്പം ഇതിന്റെ നിർമ്മാതാവ് സോഫിയ പോളിനും അഭിനന്ദനാർഹമായ നിമിഷമാണ്. താൻ നിർമിച്ച ചിത്രത്തിന് ഇത്രയും വലിയൊരു അംഗീകാരം ലഭിക്കുക എന്നത് ഒരു നിർമ്മാതാവിന് വളരെ അധികം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. ബേസിലിനും, ടോവിനോയ്ക്കും, മിന്നല്‍മുരളിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്‌നേഹാലിംഗനങ്ങള്‍' - ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ പ്രക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലും ചിത്രം പുറത്തിറക്കിയിരുന്നു. ആദ്യ ദിവസം തന്നെ നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി എത്തിയിരുന്നു. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഇതിവൃത്തം. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പുതുമുഖ താരം ഫെമിനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.