ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍റെ 2022-ലെ 'ഹീറോസ് ഓഫ് ദി ഇയറാ'യി ഇറാനിലെ സ്ത്രീകളെ തെരഞ്ഞെടുത്തു. രാജ്യത്തെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി നടത്തിയ പോരാട്ടമാണ് ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്. 'സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുന്നു. സ്വന്തം രാജ്യത്ത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ പോരാട്ടം നടത്തിയത്. മതപൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ പോരാട്ടം ലോകശ്രദ്ധ നേടിയെടുത്തുവെന്നും' ടൈംസ് മാഗസിന്‍ വ്യക്തമാക്കി.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് എല്ലായിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മതപൊലീസിനെ ഭരണകൂടം പിരിച്ചുവിടുകയും ചെയ്തിരുന്നു.
അതോടൊപ്പം, സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്റും ജുഡീഷ്യറിയും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനിലെ സ്ത്രീകളെ 'ഹീറോസ് ഓഫ് ദി ഇയറായി ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിന്റെ നേതൃത്വത്തില്‍ 'ഗാഷ്‌ക് ഇ ഇര്‍ഷാദ്' എന്ന പേരില്‍ മതകാര്യ പൊലീസിന് രൂപംനല്‍കി. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കുകയുമായിരുന്നു മതപൊലീസിന്റെ ജോലി.