ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പ് ക്വാട്ടറില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനുപിന്നാലെ വൈകാരികമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നത് തന്‍റെ വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി താന്‍ പോരാടിയെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്‍റെ ആ സ്വപ്നം അവസാനിച്ചെന്നും താന്‍ മികച്ച രീതിയില്‍ രാജ്യത്തിന് വേണ്ടി പോരാടിയെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. രാജ്യത്തിനും ടീമിനും വേണ്ടി പരമാവധി പ്രയത്‌നിച്ചു. നല്‍കാവുന്നതെല്ലാം നല്‍കി. ഒരിക്കലും രാജ്യത്തോടോ സഹകളിക്കാരോടൊ മുഖം തിരിച്ച് നിന്നിട്ടില്ലെന്നും ക്രിസ്റ്റാനോ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ, രാജ്യത്തിനുവേണ്ടി നിരവധി അന്താരാഷ്ട്ര നേട്ടങ്ങള്‍ നേടാന്‍ സാധിച്ചു. പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിനായി പോരാടുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തു. 16 വര്‍ഷത്തിലേറെയായി അഞ്ച് ലോകകപ്പുകളിലായി ഞാന്‍ സ്‌കോര്‍ ചെയ്തു. എല്ലായ്‌പ്പോഴും മികച്ച കളിക്കാര്‍ക്കൊപ്പം, ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസ് ജനങ്ങളുടെ പിന്തുണയോടെ, ഞാൻ എന്റെ എല്ലാം നൽകി. ഞാൻ മൈതാനത്ത് എല്ലാം ഉപേക്ഷിച്ചു. ഞാൻ ഒരിക്കലും പോരാട്ടത്തില്‍ നിന്നും മുഖം തിരിച്ചിട്ടില്ല, ആ സ്വപ്നം ഞാൻ ഒരിക്കലും ഉപേക്ഷിച്ചതുമില്ല.
നിർഭാഗ്യവശാൽ, ഇന്നലെ സ്വപ്നം അവസാനിച്ചു. ഒരുപാട് കാര്യങ്ങള്‍ എഴുതി, ഒരുപാട് കാര്യങ്ങള്‍ ഊഹിക്കപ്പെട്ടു, പക്ഷേ പോര്‍ച്ചുഗലിനോടുള്ള എന്റെ ആത്മാര്‍ഥത ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാൾ കൂടിയായിരുന്നു ഞാൻ, എന്റെ ടീമംഗങ്ങൾക്കും രാജ്യത്തിനും നേരെ ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല. ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ല. നന്ദി, പോർച്ചുഗൽ... നന്ദി, ഖത്തർ... സ്വപ്നം നീണ്ടുനിൽക്കുമ്പോള്‍ അത് മനോഹരമായിരുന്നു... ഇപ്പോൾ, ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാന്‍ അനുവദിക്കേണ്ട സമയമാണ്.