ഡല്‍ഹി: ഖത്തര്‍ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗല്‍ പുറത്തായതിനുപിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാഴ്ത്തി വിരാട് കോഹ്ലി. എനിക്ക് നിങ്ങളാണ് എക്കാലത്തേയും മികച്ച കായികതാരമെന്നും നിങ്ങള്‍ ലോകഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ ഒരു ട്രോഫി കൊണ്ടോ ഒരു കിരീടം കൊണ്ടോ മായിച്ചു കളയാന്‍ സാധിക്കില്ലെന്നും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'നിങ്ങളുടെ പ്രകടനങ്ങള്‍ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ഉള്ളില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നത് ഒരു തലക്കെട്ടുകള്‍ കൊണ്ടും വിശദീകരിക്കാന്‍ സാധിക്കുന്നതല്ല. അത് ദൈവത്തിന്‍റെ ഒരു വരദാനമാണ്. ഓരോ തവണയും ഹൃദയം കൊണ്ട് കളിക്കുന്നവന്, കഠിനാധ്വാനത്തിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പ്രതീകമായവന്, ഏതൊരു കായിക താരത്തിനും പ്രചോദനമാകാന്‍ കഴിയുന്നവന്, ദൈവം നല്‍കുന്ന യഥാര്‍ത്ഥ അനുഗ്രഹം. എനിക്ക് എല്ലാക്കാലത്തെയും മികച്ച ഫുട്ബോളര്‍ നിങ്ങളാണ്.' - എന്നാണ് വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മൊറോക്കോ പോര്‍ച്ചുഗല്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ പോര്‍ച്ചുഗല്‍ കോച്ച് ഫെർണാണ്ടോ സാന്‍റോസിനെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം ലൂയി ഫിഗോയും രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാമെന്ന് കരുതിയോയെന്നും അദ്ദേഹത്തെപ്പോലെയുള്ള ഒരു കളിക്കാരനെ മാറ്റി നിര്‍ത്തിയ കോച്ചിന്‍റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലിയോ ഫിഗോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായതിനുപിന്നാലെ വൈകാരികമായ കുറിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരുമായി പങ്കുവെച്ചിരുന്നു. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നത് തന്‍റെ വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി താന്‍ പോരാടിയെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്‍റെ ആ സ്വപ്നം അവസാനിച്ചെന്നും താന്‍ മികച്ച രീതിയില്‍ രാജ്യത്തിന് വേണ്ടി പോരാടിയെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. രാജ്യത്തിനും ടീമിനും വേണ്ടി പരമാവധി പ്രയത്‌നിച്ചു. നല്‍കാവുന്നതെല്ലാം നല്‍കി. ഒരിക്കലും രാജ്യത്തോടോ സഹകളിക്കാരോടൊ മുഖം തിരിച്ച് നിന്നിട്ടില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.