തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുളള എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും സേനയിൽ ക്രിമിനൽ വത്കരണം അധികമാകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേന ക്രിമിനൽ വത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'പൊലീസ് സേനയിൽ ക്രിമിനൽ വത്കരണമുണ്ടെന്ന് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്ന ആരും പറയില്ല. കേരളത്തിലെ ക്രമസമാധാനനില മികച്ചതാണെന്ന് രാജ്യം അംഗീകരിച്ചതാണ്. 2016-മുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിലുൾപ്പെടുന്നവരെ സർവീസിൽനിന്ന് പിരിച്ചുവിടുന്നതടക്കമുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014 ഡിസംബർ 15-ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞത് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുളളവരും കുറ്റവിമുക്തരുമായ 976 പേർ പൊലീസ് സേനയിൽ തുടരുന്നുണ്ട് എന്നാണ്. ഇത് വർധിച്ചിട്ടില്ല. 828 പേരാണ് ഇപ്പോഴും പൊലീസിലുളളത്. ഇവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.