മുംബൈ: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന് ജാമ്യം അനുവദിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഉത്തരവ് പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. അതിനാല്‍, പത്ത് ദിവസം കൂടി ദേശ്മുഖിന് ജയിലിൽ കഴിയേണ്ടി വരും. അതായത്, ദേശ്മുഖിന്‍റെ ജാമ്യം സംബന്ധിച്ച ഉത്തരവില്‍ ഇനി സുപ്രീംകോടതിയാണ് ഇനി വിധി പറയുക. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായി അഴിമതി ആരോപണങ്ങളുന്നയിച്ചത്. തുടര്‍ന്ന് സിബിഐയും ഇ ഡിയും അനില്‍ ദേശ്മുഖിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇ ഡി അന്വേഷിക്കുന്ന കേസില്‍ അനില്‍ ദേശ്‌മുഖിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സി ബി ഐ അന്വേഷിക്കുന്ന കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ അനില്‍ ദേശ്മുഖ് ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ ജാമ്യം ലഭിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ദേശ്മുഖ് കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിമാസം നൂറുകോടി രൂപ ശേഖരിക്കണമെന്ന് അനില്‍ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിംഗ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങളുയര്‍ന്നതിനുപിന്നാലെ അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖിന്റെ വാദം. എന്നാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അതിലൂടെ അനധികൃതമായി സ്വത്ത് സാമ്പത്തിച്ചുവെന്നുമാണ് ഇ ഡി ആരോപിക്കുന്നത്.