കൊച്ചി: കൊല്ലം വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. വിചാരണാക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള അപ്പീലില്‍ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ ശിക്ഷ മരവിപ്പിക്കാനാവില്ലെന്നും കിരണിന് ജയിലില്‍ കിടന്നുകൊണ്ടുതന്നെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കിരണിന്റെ ഹര്‍ജി തളളിയത്.
സ്ത്രീധന പീഡനം മൂലം ബിഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും. സ്ത്രീധന നിരോധന നിയമപ്രകാരം 3 മുതല്‍ ആറ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. 25 വര്‍ഷത്തെ തടവാണ് മൂന്ന് വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാറിന് വിധിച്ചത്. മൂന്ന് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭര്‍ത്യപീഡനത്തെത്തുടര്‍ന്ന് 2021 ജൂണിലാണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഭര്‍തൃപീഡനമാണ് വിസ്മയയുടെ ആത്മഹത്യക്ക് കാരണമെന്ന് കേസിന്റെ തുടക്കംമുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും പത്തുലക്ഷം രൂപയുടെ കാറും സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാര്‍ കൊടുത്തിരുന്നു. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത കാറാണ് വിസ്മയയുടെ കുടുംബം നല്‍കിയതെന്നാരോപിച്ചായിരുന്നു കിരണ്‍ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്.