കൊച്ചി: ഫാസിലിന്‍റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്സ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രം റിലീസായി 24 കൊല്ലങ്ങള്‍ക്ക് ശേഷം ഇരട്ട ക്ലൈമാക്സ് ഉള്‍പ്പെടുത്തിയതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോള്‍ രണ്ട് തരം കാണാനും പ്രേക്ഷകര്‍ വരുമെന്ന ദുര്‍ബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്‌തൊരു കാര്യമാണത്. എന്നാല്‍ പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ആര്‍ക്കോ അബദ്ധം പറ്റിയത് കൊണ്ടാണ് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് രണ്ട് തരത്തിലുള്ള ക്ലൈമാക്സ് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു. ഒരേ നഗരത്തിൽ ഒരു സിനിമക്ക് രണ്ട് കഥാന്ത്യം വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ അത് കാണാന്‍ വരുമെന്ന തന്ത്രമാണ് അവിടെ പ്രയോഗിക്കാന്‍ ശ്രമിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ഹരികൃഷ്ണന്‍ സിനിമക്ക് രണ്ട് കഥാന്ത്യങ്ങള്‍ ഉണ്ടാകുമെന്ന് ഫാസില്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. കൃഷ്ണനും ഹരിയും രണ്ടുപേരാണെന്നും അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു പെണ്‍കുട്ടിയെ ഇഷ്ടമാകുകയും പെണ്‍കുട്ടി ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കുന്നതുമാണ് സിനിമയെന്ന് ഫാസില്‍ പറഞ്ഞിരുന്നു. സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്ക് വച്ചത്. ഒന്ന് കൃഷ്ണന് കിട്ടുന്നുവെന്നും മറ്റൊന്ന് ഹരിക്ക് കിട്ടുന്നുവെന്നും. അത് ഇങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. എന്നാല്‍ ആര്‍ക്ക് കിട്ടിയാലും സന്തോഷിക്കുന്ന പ്രേക്ഷകര്‍ ഇവിടെയുണ്ടായിരുന്നതുകൊണ്ടാണ് സിനിമ വന്‍ വിജയമായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഹരികൃഷ്ണന്‍സിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഫാസില്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. മോഹന്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹരികൃഷ്ണന്‍സ് നേരിടുന്ന മറ്റൊരു കേസായിരിക്കും ചിത്രത്തിന്‍റെ പ്രമേയമെന്നും അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.