ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ വിചാരണാത്തടവില്‍ കഴിയവെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിക്കെതിരായ എന്‍ ഐ എയുടെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കാനായി രേഖകള്‍ ഹാക്കിംഗിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ സ്ഥാപിച്ചതാണ് എന്നാണ് ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗിന്റെ കണ്ടെത്തല്‍. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച 44 രേഖകള്‍ ഹാക്ക് ചെയ്ത് പ്ലാന്റ് ചെയ്തതാണ്. 2014-ലാണ് ഹാക്കര്‍മാര്‍ ലാപ്‌ടോപ്പിലേക്ക് ആക്‌സസ് നേടിയത്. തുടര്‍ന്ന് 2019-ല്‍ റെയ്ഡ് നടക്കുന്നതുവരെ അഞ്ച് വര്‍ഷത്തോളം ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ പ്ലാന്റ് ചെയ്തു. നെറ്റ് വെയര്‍ എന്ന മാല്‍വയര്‍ ഉപയോഗിച്ചാണ് ലാപ്‌ടോപ് ഹാക്ക് ചെയ്തത്. ലാപ്‌ടോപ്പില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയും കൃത്രിമ രേഖകള്‍ നിര്‍മ്മിച്ച് പ്ലാന്റ് ചെയ്യുകയുമായിരുന്നു ഹാക്കര്‍മാര്‍ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തില്‍ 2018 ജനുവരിയിലിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനുമുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിലായിരുന്നു അറസ്റ്റ്. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും അവിടെവെച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണപ്പെടുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.