പാറ്റ്‌ന: 2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യത്തെ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് നയിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ ഒന്നുമല്ലെന്നും ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ നടന്ന മഹാഗഡ്ബന്ധൻ എംഎൽഎമാരുടെ യോഗത്തിലായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. 2025-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തേജസ്വി നേതൃത്വം നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തീർച്ചയായും അദ്ദേഹം അത് ചെയ്യും എന്നായിരുന്നു നിതീഷിന്റെ മറുപടി.
'ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ഭാവിയിൽ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് തേജസ്വി പൂർത്തിയാക്കും. ബിഹാറിലെ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. പക്ഷെ, ആ തെറ്റിദ്ധാരണകളിൽ വീഴരുതെന്നാണ് നിങ്ങളോട് അഭ്യർത്ഥിക്കാനുളളത്. നമ്മൾ ഐക്യത്തോടെ നിലകൊളളുകയും പ്രവർത്തിക്കുകയും വേണം' - നിതീഷ് കുമാർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ലെ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നായിരുന്നു നിതീഷിന്റെ പരാമർശത്തിന് തേജസ്വിയുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും പരിചയസമ്പന്നനായ മുഖ്യമന്ത്രിക്കു കീഴിൽ പ്രവർത്തിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിതീഷ് കുമാറാണ് തങ്ങളുടെ ക്യാപ്റ്റനെന്നും തേജസ്വി കൂട്ടിച്ചേർത്തു.