ലോക്ക് ഡൗണ്‍ കാലം കഴിയും മുൻപേ രാഷ്ട്രീയ പകപോക്കലുകളുമായി ചിലര്‍ കളം നിറയുന്ന കാലത്തും സർക്കാറിന്‍റെ ഭാഗത്തുനിന്നും വ്യക്തിപരമായി ഞാൻ അനുഭവിച്ച കരുതലിനെ എനിക്ക് നെഞ്ചോടു ചേർക്കാതിരിക്കാനാവില്ല. അതും മക്കൾ നാട്ടിലും ഞാനും ഭാര്യയും കോയമ്പത്തൂരിലും ജീവിക്കുന്ന ഈ സമയത്ത്.
എന്റെ രണ്ടാമത്തെ മകൻ കുറച്ചു നാളുകളായി കഴിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത ബാല ഭിഷഗ്വരൻ ഗംഗാധരൻ വൈദ്യരുടെ ആയുർവേദ മരുന്ന് തീർന്നതായി വീട്ടിൽ നിന്നും അച്ഛന്റെ ഫോൺ. പാലക്കാട് തൃത്താല മേഴത്തൂരിലെ CNS ആയുർവേദ മരുന്ന് കമ്പനിയാണ് നിർമ്മാതാക്കൾ. നേരിട്ടും, അല്ലെങ്കിൽ അവരുടെ തൃശൂരിലെ ഡീലറിൽ നിന്നുമാണ് മരുന്നുകൾ വാങ്ങിയിരുന്നത്. ലോക്ക് ഡൗണ്‍ ആയതിനാൽ അവര്‍ കട തുറക്കുന്നില്ല. എന്തു ചെയ്യുമെന്നൊരു ധാരണയുമില്ലായിരുന്നു. ഇവിടെ കോയമ്പത്തൂർ ആണെങ്കിൽ കോറോണ വ്യാപനത്തിന്റെ ഭീതിയിൽ മരവിച്ചിരിക്കുന്ന സമയം.
വരുന്നത് വരട്ടെന്ന് കരുതി ഫേസ് ബുക്കിൽ കേരള ഫയർ ഫോഴ്സിന്റെ പേജിൽ സഹായം തേടി ഒരു പോസ്റ്റിട്ടു. അല്പസമയം കഴിഞ്ഞ് ഫയർ ഫോഴ്സിൽ നിന്നൊരു മെസേജ്, വിളിക്കുക 101 അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഫയർ സ്‌റ്റേഷനിൽ!
എനിക്ക് ലഭിച്ച നമ്പർ അച്ഛനു കൈമാറി. അച്ഛൻ തൊട്ടടുത്തുള്ള വലപ്പാടിലേ ഫയർ സ്റ്റേഷനിലേക്ക് വിളിച്ചു. അവർ ഒരു വാട്സ് ആപ്പ് നമ്പർ തരുകയും, മരുന്നിന്റെ കുറിപ്പടി, മരുന്ന് ലഭിക്കുന്ന സ്ഥലം, വീട് നിൽക്കുന്ന സ്ഥലം, മരുന്ന് ആരുടെ കൈവശം എത്തിക്കണം എന്നിവ മെസജ് ആയി അയക്കാൻ പറയുകയും ചെയ്തു. ഒപ്പം, മരുന്ന് കമ്പനിക്ക് നേരിട്ട് ഓൺ ലൈൻ വഴി ക്യാഷ് അടക്കാൻ കഴിയുമൊ എന്നും ഇല്ലെങ്കിൽ മരുന്നു വാങ്ങി വരുമ്പോൾ തന്നാൽ മതി എന്നും പറഞ്ഞു.
ഞാൻ വൈകാതെ തന്നെ ഓൺലൈനായി CNS ന് ക്യാഷ് അടച്ചു. ഈ കാര്യം അറിയിക്കാൻ ഫോൺ ചെയ്യാൻ നിന്ന അച്ഛനെ വലപ്പാട് ഫയർഫോഴ്സിൽ നിന്ന് ഇങ്ങോട്ട് വിളിച്ച് CNS-ന്റെ മരുന്ന് വിതരണം ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു വെന്നും, തങ്ങൾ നാളെ രാവിലെ തന്നെ ഗുരുവായൂർ യൂണിറ്റ് വഴി തൃത്താലയിൽ പോയി വാങ്ങി വീട്ടിൽ എത്തിച്ചു തരാം എന്നും പറഞ്ഞു.
എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് പിടികിട്ടാതെ അച്ഛൻ, ഞാൻ, മൊത്തം കുടുബം...! പിറ്റേ ദിവസം ദിവസം ഉച്ചയോടെ വീട്ടിൽ നിന്നും അച്ഛന്റെ വിളി വീണ്ടും. രാവിലെ പത്ത് മണിയോടെ വലപ്പാട് ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ മരുന്നുമായെത്തിയത്രെ.. !
ഫേസ് ബുക്കിൽ ഞാനിട്ട പോസ്റ്റ് ഉൾപ്പടെഎന്റെ നാടായ അന്തിക്കാട് ഉൾപ്പെടുന്ന വലപ്പാട് ഫയർ സ്റ്റേഷനി ലേക്ക് കൈമാറുന്നു, പിന്നീട് തൃത്താല ഉൾപ്പെടുന്ന ഗുരുവായൂർ യൂണിറ്റിലേക്ക് കൈമാറുന്നു. കരുതലിന്റെ ഒരു മനോഹരമായ കൂട്ടായ്മ...!
നന്ദി പറയാൻ വാക്കുകളില്ല.
നന്ദി വാക്കുകൾക്ക് അവർ കാത്തുനിന്നതുമില്ല. മരുന്ന് ഏൽപ്പിച്ചു തിരക്കുണ്ട്, ഇനിയും ധാരാളം പേർക്ക് മരുന്ന് എത്തിക്കാൻ ഉണ്ടെന്ന് പറഞ്ഞ് വലപ്പാട് സ്റ്റേഷനിലെ S .K. സലിം കുമാർ, സജിത്, ഷാജി എന്നീ ഉദ്യോഗസ്ഥര്‍ തിരിച്ച് പോയി. കൂടുതൽ ഒന്നും പറയാനില്ല. പേരറിയാത്ത വലപ്പാട് ഗുരുവായൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരേ ഓര്‍ക്കുന്നു. അഭിമാനത്തോടെ എന്റെ നാടിനെക്കുറിച്ചോര്‍ക്കുന്നു. എന്റെ സർക്കാർ... കേരള ഫയർ & റസ്ക്യൂ... എല്ലാവരോടും സ്നേഹം മാത്രം.