ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. പാര്‍ലമെന്‍റിലാണ് കേന്ദ്രമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കണമെന്നും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്. 719 ദേശീയപാത പദ്ധതികള്‍ കാലതാമസം നേരിടുന്നുണ്ടെന്നും ഇതില്‍ 438 പദ്ധതികള്‍ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അതേസമയം, പെട്രോൾ വിലവർദ്ധനയിൽ കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എം പിമാര്‍ ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചപ്പോഴായിരുന്നു ഹർദീപ് സിംഗ് പുരിയുടെ മറുപടി.