ടെഹ്‌റാന്‍: ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് പരസ്യമായി തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നവാര്‍ഡ് തന്റെ അന്ത്യാഭിലാഷം പറയുന്ന വീഡിയോ പുറത്ത്. തന്റെ മരണത്തില്‍ ആരും വിലപിക്കുകയോ ഖബറിടത്തില്‍ ഖുര്‍ആന്‍ ഓതുകയോ ചെയ്യരുതെന്നാണ് വധശിക്ഷയ്ക്ക് വിധേയനാവുന്നതിനുമുന്‍പ് മജിദ് റഹ്നവാര്‍ഡ് പറഞ്ഞത്. തൂക്കിലേറ്റുംമുന്‍പ് നിന്റെ അവസാന ആഗ്രഹമെന്താണെന്ന് പറയൂ എന്ന് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് റെഹ്നവാര്‍ഡ് മറുപടി പറഞ്ഞത്. 'എന്റെ ശവകുടീരത്തിനുമുന്നില്‍ ആരും വിലപിക്കരുത്. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പ്രാര്‍ത്ഥിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആഘോഷിക്കണം. സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷിക്കണം'- മജിദ്‌റെസ പറഞ്ഞു.
സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ സുരക്ഷാസേനാംഗങ്ങളെ കുത്തിപരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് ഇരുപത്തിനാലുകാരനായ യുവാവിനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയത്. മഷാദ് നഗരത്തില്‍വെച്ച് തൂക്കിലേറ്റിയ യുവാവിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ടുപേര്‍ക്കൊപ്പം കണ്ണുകെട്ടിയ നിലയിലാണ് യുവാവ് സംസാരിക്കുന്നത്. മരണത്തിനു തൊട്ടുമുന്‍പും സധൈര്യം സംസാരിക്കുന്ന റഹ്നവാര്‍ഡിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയം പാര്‍ലമെന്‍റ് അംഗവുമായ സഫായിയാണ് ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുവാവിനെ നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ഓസ്ലോ ആസ്ഥാനമായുളള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗദ്ദം പറഞ്ഞു. വധശിക്ഷ നടപ്പിലാക്കിയതിനുശേഷമാണ് മജിദ്‌റെസയുടെ കുടുംബത്തെ വിവരമറിയിച്ചെതെന്നും ആരോപണമുണ്ട്. തൂക്കിലേറ്റുന്നതിനുമുന്‍പ് മജിദിനെ ഉമ്മയുമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ വധശിക്ഷയുടെ വിവരം അവരെ അറിയിച്ചില്ല.
സെന്‍ട്രല്‍ ടെഹ്‌റാനില്‍ അര്‍ധസൈനിക വിഭാഗത്തിലെ അംഗത്തെ ആക്രമിച്ചെന്ന് ആരോപിച്ച് മൊഹ്‌സെന്‍ ഷെക്കാരി എന്ന ഇരുപത്തിമൂന്നുകാരനെ കഴിഞ്ഞ വ്യാഴാഴ്ച്ച ഇറാന്‍ വധിച്ചിരുന്നു. അതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇറാന്‍ രണ്ടാമത്തെ വധശിക്ഷയും നടപ്പിലാക്കിയിയത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മതകാര്യ പൊലീസിനെ ഇറാന്‍ ഭരണകൂടം പിരിച്ചുവിട്ടിരുന്നു.