മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെ. നാഗ്പൂരില്‍ ശീതകാല സമ്മേളനം നടക്കുന്നതിനിടയിലാണ് ബിജെപി അധ്യക്ഷന്‍റെ പരാമര്‍ശം. താന്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കെ, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നായിരുന്നു ചന്ദ്രശേഖര്‍ ബവന്‍കുളെ പറഞ്ഞത്. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ സഹായത്തോടെയാണ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി കസേരയിലെത്തിയത്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ പ്രസ്താവന മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം നടക്കുന്നതിന്‍റെ സൂചനയാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിന് ലഭിക്കുവാന്‍ എല്ലാവരും പ്രവര്‍ത്തിക്കണം. അദ്ദേഹത്തിന് ആ സ്ഥാനം ലഭിക്കുന്നതിപ്പുറത്തേക്ക്, സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്. നിലവില്‍ മഹാരാഷ്ട്രയുടെ ഭാവി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒരാള്‍ ദേവേന്ദ്ര ഫഡ്‌നാവിസാണ്' - ചന്ദ്രശേഖര്‍ ബവന്‍കുളെ പറഞ്ഞു. 'തെലി' സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്. ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ പരാമര്‍ശത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബിജെപിയുടെ കേന്ദ്രങ്ങളില്‍ ഏറെക്കാലമായി പ്രചരിക്കുന്ന സത്യമാണ് ബവൻകുലേ പറഞ്ഞതെന്ന് എൻസിപി നേതാവ് അമോൽ മിത്കാരി പറഞ്ഞു. ഈ സർക്കാരിന്റെ യഥാർത്ഥ തലവൻ ദേവേന്ദ്ര ഫഡ്‌നാവിസാണെന്ന് മുതിർന്ന ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ നേരത്തെ പറഞ്ഞിരുന്നു. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പുറത്താക്കിയതുപോലെ ഏകനാഥ് ഷിൻഡെയെയും പുറത്താക്കാന്‍ ബിജെപി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.