രാജ്യത്ത് കോവിഡ്-19 ബാധിച്ചവരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവരാണെന്ന് റിപ്പോര്‍ട്ട്. ഈ സ്ഥിതി ആശങ്കാജനകമാണെന്ന് ഐ.സി.എം.ആർ. സീനിയർ സയന്റിസ്റ്റ് ഡോ. ആർ. ഗംഗാഖേദ്‌കർ പറഞ്ഞു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അസമിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനം പേർക്കും, പഞ്ചാബിലും ഉത്തർപ്രദേശിലെയും 75 ശതമാനം പേർക്കും, കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം.
രോഗലക്ഷണമില്ലാത്ത ഒട്ടേറെ കൊറോണ വൈറസ് വാഹകരുണ്ടാകാം. എല്ലാവരെയും പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തുക എളുപ്പമല്ല. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെ പരിശോധിക്കുക മാത്രമാണു പോംവഴിയെന്ന് ഗംഗാഖേദ്‌കർ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 20-45 വയസ്സിന് ഇടയിലുള്ളവരാണ്. കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയില്‍ ശേഖരിച്ച 736 സാംപിളുകളില്‍ കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ 40 ശതമാനം പേരും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണെന്ന് ചൈനയിൽ നിന്നുള്ള പഠനങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.