വാഷിംഗ്‌ടണ്‍: ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താമെന്ന് അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനാണ് അന്വേഷണ സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാപിറ്റോൾ കലാപം അന്വേഷിക്കാന്‍ അമേരിക്കന്‍ പാര്‍ലമെന്‍റായ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയാണ് ട്രംപിനെതിരെ നീതിന്യായ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട ആയിരത്തിലധികം സാക്ഷികളെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അന്വേഷണ സമിതി വ്യക്തമാക്കുന്നത്. അതേസമയം, കുറ്റാരോപണം നിഷേധിക്കുന്നതായി ട്രംപിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു എസില്‍ 2024 - ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിനു അന്വേഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതി കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അമേരിക്കൻ ജനാധിപത്യചരിത്രത്തിലെ കരിപുരണ്ടദിനമായാണ് കാപിറ്റോൾ ആക്രമണത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നത്.