ബ്യൂണസ് അയേഴ്‌സ്: വിവാദ ആംഗ്യവിക്ഷേപത്തില്‍ വിശദീകരണവുമായി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസ്. ഫ്രഞ്ച് സംഘം തന്നെ നോക്കി അക്രോശിക്കുകയും കളിയാക്കുകയും ചെയ്തതിനാലാണ് താനത് ചെയ്തതെന്ന് എമിലിയാനോ മാർട്ടിനസ് പറഞ്ഞു. അഹങ്കാരം തന്‍റെ അടുത്ത് എടുക്കാന്‍ ആരുനോക്കിയാലും അത് നടക്കില്ലെന്നും എമിലിയാനോ മാർട്ടിനസ് കൂട്ടിച്ചേര്‍ത്തു. ഫിഫ നടപടിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമകുന്നതിനിടയിലാണ് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
'ഞങ്ങള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞാന്‍ അങ്ങനെ ചെയ്തത് ഫ്രഞ്ചുകാര്‍ എന്നെ ചീത്ത വിളിച്ചതുകൊണ്ടാണ്. അഹങ്കരിക്കുന്നവരെ എനിക്ക് ഇഷ്ടമില്ല. ഈ ലോകകപ്പ് നേടുന്നതുവരെ ഞങ്ങള്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. കളിയില്‍ വിജയിക്കുമെന്ന് ഉറപ്പായതിനുപിന്നാലെയാണ് ഫ്രാന്‍സ് ശക്തമായി പ്രതിരോധിക്കാന്‍ തുടങ്ങിയത്. അവര്‍ക്കും ജയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. കുറെകാലമായി മനസ്സില്‍ കയറിപ്പറ്റിയ ആഗ്രഹമാണ് ലോകകപ്പ് നേടുകയെന്നത്. കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല. വളരെ ചെറുപ്പത്തില്‍ ഇംഗ്ലണ്ടില്‍ പോയതാണ് താന്‍. ഈ പുരസ്ക്കാരം കുടുംബത്തിന് സമര്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത് - എമിലിയാനോ മാർട്ടിനസ് അർജന്റീന റേഡിയോ ആയ 'ലാ റെഡി'നോട് പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച ഫൈനലിലാണ് കഴിഞ്ഞ ദിവസം ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ് നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് അര്‍ജന്‍റീനയ്ക്ക് വീണ്ടും ലോകകപ്പ് നേടാനായത്.