ഡല്‍ഹി: ട്വിറ്റര്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്തിനുപിന്നാലെ പുതിയ സിഇഒയെ ഇലോണ്‍ മസ്ക് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് ട്വിറ്റര്‍ സിഇഒയായി താന്‍ തുടരണോയെന്ന ചോദ്യവുമായി രംഗത്തെത്തിയത്. ആലോചിച്ച് അഭിപ്രായം രേഖപ്പെടുത്തണമെന്നും ഈ സര്‍വ്വേ ഫലം അനുസരിച്ച് ട്വിറ്റര്‍ പോളിസിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് അദ്ദേഹത്തിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്തെത്താന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തേയും ട്വിറ്ററിൽ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുന സ്ഥാപിക്കുന്നതിലും ബ്ലൂ ടിക് വിഷയത്തിലുമാണ് സമാനമായ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്. സര്‍വ്വേ ഫലമനസുസരിച്ച് മുന്‍ യു എസ് പ്രസിഡന്റ് ട്രംപിന്‍റെ അക്കൌണ്ട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 51.8 ശതമാനം ഉപയോക്താക്കളും ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തമ്പോള്‍ 48.2% ആളുകള്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്ക് ഇല്ലെന്ന നിലപാടിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിച്ചത്.