കണ്ണൂര്‍: മട്ടന്നൂരില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച് ബജ്‌റംഗ്ദള്‍ റാലി. സൈന്യത്തെ അപമാനിച്ചും വര്‍ഗീയ വിദ്വേഷം വമിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു ബജ്‌റംഗ്ദളിന്റെ റാലി. ഇരിട്ടി, മട്ടന്നൂര്‍ പ്രഖണ്ഡുകളുടെ നേതൃത്വത്തിലായിരുന്നു ശൗര്യറാലി നടത്തിയത്. കൈരാതി കിരാത ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരംചുറ്റി പയഞ്ചേരി മുക്കിലാണ് അവസാനിച്ചത്. 'പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബറി പളളി പൊളിച്ചവര്‍ ഞങ്ങള്‍' എന്നുതുടങ്ങുന്നതായിരുന്നു മുദ്രാവാക്യം വിളി. വിദ്വേഷ മുദ്രാവാക്യം വിളിയുടെയും റാലിയുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'ജയ് ജയ് ശൗര്യറാലി. ജയ് ജയ് ഭാരത് മാതാ, അയോധ്യയുടെ തെരുവീഥികളില്‍ തൊണ്ണൂറ്റിരണ്ട് കാലത്ത് പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബര്‍ പളളി പൊളിച്ചവര്‍ ഞങ്ങള്‍. ജയ് ജയ് ബജ്‌റംഗ്ദള്‍. ബജ്‌റംഗിയുടെ ശൗര്യറാലി. തടഞ്ഞുനിര്‍ത്താന്‍ ആരുണ്ടിവിടെ. എന്നാലാക്കളി കാണട്ടെ'-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ബജ്‌റംഗ്ദള്‍ കണ്ണൂര്‍ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സുനില്‍ പുന്നാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1992 ഡിസംബര്‍ ആറിനാണ് വിശ്വഹിന്ദു പരിഷത്തിന്റെയും അനുബന്ധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമികള്‍ യുപിയിലെ അയോധ്യയില്‍ സ്ഥിതിചെയ്തിരുന്ന ബാബറി മസ്ജിദ് തകര്‍ത്തത്. അന്ന് കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ അക്രമം തടയാന്‍ കാര്യമായി ഒരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് രാജ്യവ്യാപകമായി കലാപങ്ങളും വംശഹത്യകളുമുണ്ടായി. ആയിരങ്ങളാണ് അന്നത്തെ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍ സിംഗ് വിജയ രാജെ സിന്ധ്യ തുടങ്ങിയ ബിജെപി നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2019-ന് സുപ്രീംകോടതി ഐക്യകണ്‌ഠേന വിധി പ്രഖ്യാപിച്ചു. ബാബറി മസ്ജിജ് നിലനിന്നിരുന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദുസംഘടനകള്‍ക്ക് നല്‍കി. പളളി നിര്‍മ്മിക്കാനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു.