പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്തതിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. 'പുള്ളാവൂരിലെ മെസി ആരാധകരെ.. സല്യൂട്ട്' ലോകമാകെ ശ്രദ്ധിച്ച പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് ആരാധകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും നീക്കം ചെയ്തെന്നാണ് മനസിലാക്കുന്നത്. കട്ടൗട്ടുകൾ നീക്കം ചെയ്ത പുള്ളാവൂരിലെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. - എന്നാണ് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'പുള്ളാവൂരിലെ മെസി ആരാധകരെ.. സല്യൂട്ട്'
ലോകമാകെ ശ്രദ്ധിച്ച പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് ആരാധകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും ഇന്ന് ഉച്ചയോടെ തന്നെ നീക്കം ചെയ്തെന്നാണ് മനസിലാക്കുന്നത്. കട്ടൗട്ടുകൾ നീക്കം ചെയ്ത പുള്ളാവൂരിലെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ലോകകപ്പില്‍ ജപ്പാൻ ടീമും ജാപ്പനീസ് ആരാധകരും സൃഷ്ടിച്ച മാതൃക നമുക്കും പിന്തുടരാനാകണം. കളി കഴിഞ്ഞാല്‍ സ്റ്റേഡിയമാകെ ശുചിയാക്കി ആരാധകരും, ഡ്രസിംഗ് റൂമുള്‍പ്പെടെ വൃത്തിയാക്കി താരങ്ങളും ലോകത്തിന്‍റെ മനംനിറച്ചു. പുറത്തായ മത്സരത്തില്‍ പോലും ഡ്രസിംഗ് റൂം വൃത്തിയാക്കിയാണ് താരങ്ങള്‍ സ്റ്റേഡിയം വിട്ടത്. സമൂഹ്യപ്രതിബദ്ധതയോടെയുള്ള ഈ ആഘോഷവും ആരാധനയും നമുക്കും പിന്തുടരാം.
ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ആഹ്വാനത്തെ, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനും ഈ നിബന്ധന ബാധകമാണോ എന്ന മറുചോദ്യവുമായാണ് ചിലര്‍ നേരിട്ടത്. കേരളത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന എല്ലാ ബോര്‍ഡുകള്‍ക്കും ഈ നിബന്ധന ബാധകമാണെന്ന് വിനയപൂര്‍വം വ്യക്തമാക്കട്ടെ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മ്മടത്ത് ജനവിധി തേടിയപ്പോള്‍ സ്വീകരിച്ച മാതൃക ഏവരും മനസിലാക്കേണ്ടതാണ്. വോട്ടെടുപ്പ് കഴിഞ്ഞയുടൻ എല്ലാ ബോര്‍ഡുകളും ശേഖരിച്ച്, സംസ്കരിച്ച് പൂച്ചെട്ടികളും ബക്കറ്റും പോലെയുള്ള വസ്തുക്കളാക്കിമാറ്റി, മണ്ഡലത്തിലെ ക്ലബ്ബുകളിലും വിദ്യാലയങ്ങളിലും വിതരണം ചെയ്തു. എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലും കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോൺഗ്രസിലുമുള്‍പ്പെടെ പരിപാടികള്‍ കഴിഞ്ഞയുടൻ ബോര്‍ഡുകള്‍ നീക്കം ചെയ്തത് വാര്‍ത്തകളായി വന്നതും ഓര്‍മ്മപ്പെടുത്തട്ടെ. എല്ലാം പൂര്‍ണമാണെന്നല്ല, ഈ നല്ല ചുവടുവെപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. ഈ സംസ്കാരം വ്യാപിപ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, കൂട്ടായ്മകളും സംഘടനകളും ഈ രീതി പാലിക്കാൻ മുന്നോട്ടുവരണമെന്നും അഭ്യര്‍ഥിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു