ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി ജയിലിലടച്ച മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി. കര്‍ശന ഉപാധികളോടെയാണ് ഡല്‍ഹി ഹൈക്കോടതി ഉമറിന് ജാമ്യം അനുവദിച്ചത്.സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഏഴുദിവസത്തേക്കാണ് ജാമ്യം. ഇന്ന് രാവിലെ 7 മണിക്കാണ് ഉമര്‍ ഖാലിദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്യരുത്. പൊതുജനങ്ങളെ കാണരുത്. ജാമ്യകാലയളവില്‍ വീട്ടില്‍തന്നെ തുടരണം. എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനെ വീഡിയോ കോള്‍ ചെയ്യണം. കേസിലെ സാക്ഷികളെ കാണുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ഉമര്‍ ഖാലിദിന് ജാമ്യമനുവദിച്ചിരിക്കുന്നത്. വിവാഹത്തിനെത്തുന്ന കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും വിവാഹച്ചടങ്ങിനുവേണ്ടി പുറത്ത് നിശ്ചയിച്ച സ്ഥലത്തേക്ക് പോകാനും അനുമതിയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തത്. 53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ഗൂഢാലോചന നടത്തിയത് ഉമര്‍ ഖാലിദാണെന്നും അദ്ദേഹം കലാപത്തിന് ആഹ്വാനം ചെയ്‌തെന്നുമാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.