അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'അദ്യശ ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരന്മാരുടെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലും യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള സുപ്രധാന ഉത്തരവിൽ ഞാൻ ഒപ്പു വയ്ക്കും' എന്നായിരുന്നു ട്രംപ് ട്വിറ്ററിൽ കുറിച്ചത്. കോവിഡ് മഹമാരി ഏറ്റവമധികം ബാധിച്ച രാജ്യമായ യുഎസിൽ ഇതുവരെ 7,92,913 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹമോ വൈറ്റ് ഹൌസോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസ് മഹാമാരി പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതര്‍ ഉള്ള രാജ്യമാണ് യു.എസ്. 42,000 ആളുകള്‍ ഇതിനകം മരണപ്പെട്ടു. 774,000-ല്‍ അധികം രോഗികള്‍ ഉണ്ട്.
മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ആരെയും ഉടന്‍തന്നെ തിരിച്ചയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിർത്തി കടക്കുന്ന കുടിയേറ്റക്കാർ അമേരിക്കയിലെ കൊറോണ ഭീഷണി ഇരട്ടിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. തുടക്കം മുതല്‍ കുടിയേറ്റത്തെ രൂക്ഷമായി എതിര്‍ക്കുന്ന ആളാണ് ട്രംപ്. നേരത്തെ, മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിച്ച അദ്ദേഹത്തിന്‍റെ നടപടി ഏറെ വിവാദമായിരുന്നു. മഹാമാരിയെതുടർന്നു പതിവ് വീസ സേവനങ്ങളെല്ലാം കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചിരുന്നു. അതേസമയം ഇന്ത്യയിൽ ഐടി ഉദ്യോഗസ്ഥർ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്1–ബി വീസ കുടിയേറ്റ ഇതര വീസയാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.