ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന സൂചനകളൊന്നുമില്ലെന്ന് ദക്ഷിണ കൊറിയ. ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയ ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഏതാനും ദിവസങ്ങളായി രാജ്യത്തെ പൊതു ചടങ്ങുകളിൽ കിം ജോങ് ഉന്നിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഊഹാപോഹങ്ങള്‍ ശക്തമാകുന്നത്. ഏപ്രിൽ 15-ന് നടന്ന രാഷ്ട്രപിതാവിന്റെ ജന്മവാർഷിക ചടങ്ങിൽപോലും കിമ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
കിമ്മിന്റെ നില അപകടത്തിലാണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് രണ്ട് സൗത്ത് കൊറിയന്‍ സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വടക്ക് നിന്ന് അസാധാരണമായ വാര്‍ത്തകളൊന്നും ഇല്ലെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫീസായ 'ബ്ലൂ ഹൌസ്' വ്യക്തമാക്കുന്നത്. ഉത്തരകൊറിയയ്ക്കുള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്യല്‍ തീര്‍ത്തും അസാധ്യമായ കാര്യമാണ്. രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ എന്ന് കൊറിയന്‍ റിസ്ക് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ചാർജ് ഒ. കരോൾ പറയുന്നു.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഏപ്രില്‍ 11-ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഏപ്രില്‍ 12-നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് എന്നും വാര്‍ത്തകളുണ്ട്.