അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയെന്ന് കണ്ടെത്തല്‍. യുഎസ് പാർലമെന്റായ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 18 മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഒൻപത് അംഗ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കലാപത്തിന്റെ ഗൂഢാലോചനയിൽ ട്രംപിന് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ചയാണ് 814 പേജുകളുള്ള റിപ്പോർട്ട് സമിതി പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ പേരിൽ കലാപാഹ്വാനം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റം ചുമത്താൻ നീതിന്യായ വകുപ്പിന് ശുപാർശ നൽകണമെന്ന് സമിതി ആവശ്യപ്പെടുന്നു. ക്യാപിറ്റോൾ കലാപം അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ജനപ്രതിനിധികളുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായി സമിതി വിലയിരുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് റിപ്പോർട്ട്. ട്രംപിനേയും അനുയായികളേയും ഫെഡറൽ, സംസ്ഥാന, സൈനിക മേഖലകളിൽ നിന്ന് ഉൾപ്പെടെ പൊതു ചുമതലകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്‌കരിക്കണമെന്നും സമിതി നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലാണ് ട്രംപിന്റെ ആഹ്വാന പ്രകാരം കഴിഞ്ഞ വർഷം ജനുവരി ആറിന് പാര്‍ലമെന്റ് മന്ദിരത്തില്‍ അട്ടിമറിശ്രമം നടന്നത്. ട്രംപിന്റെ വിശ്വസ്തരായ ഒരു സംഘം യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും പൊലീസുമായി ഏറ്റുമുട്ടുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.