കണ്ണൂർ: നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ്വഴങ്ങിക്കൊണ്ടുള്ള നിലപാടാകണം നേതാക്കളുടെതെന്നും അതില്‍ വ്യതിചലനം ഉണ്ടായാല്‍ തിരുത്താന്‍ ആവശ്യപ്പെടുമെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. തിരുത്താത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പി ജയരാജന്‍റെ വിശദീകരണം.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, ആരോപണം സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശകൾ തേടിയതായും മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന യോഗത്തില്‍ ആരോപണം ചര്‍ച്ചക്കെടുത്തേക്കും. എന്നാല്‍, പൊളിറ്റ്ബ്യൂറോ മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ റിസോർട്ട് വിവാദം ഇതുവരെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെയുള്ള പരാതിയിൽ പിബിയാണു നടപടി സ്വീകരിക്കുക. നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണം.