സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ പരാതി നൽകിയത്. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് നല്‍കാതെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജൻ ഉന്നയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെതിരായ പരാതി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഇ. പി. ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി. ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത്. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ. പി. കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി. ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി. ജയരാജന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ. പി. ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ. പി. ജയരാജൻ സന്നദ്ധത അറിയിച്ചെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. കൂടാതെ, ആരോപണങ്ങള്‍ ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.