അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ആരോപണം സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശകൾ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ. പി. പങ്കെടുത്തേക്കില്ല. എന്നാൽ, അന്നേദിവസം കോഴിക്കോട്ട് നടക്കുന്ന ഐഎൻഎൽ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
അതേസമയം, ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇ പി ജയരാജന്റെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്ന് ആണ് റിസോർട്ട് രൂപീകരിച്ചത്. 2014-ല്‍ രൂപീകരിച്ച കമ്പനിയില്‍ ഇ പി ജയരാജന്റെ ഭാര്യയും ഡയറക്ടറാണ്. കഴിഞ്ഞവര്‍ഷമാണ് ജയരാജന്റെ ഭാര്യ ഇന്ദിര ഡയറക്ടറായത്. സിപിഐഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്‌സണ് ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.