തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് ചിലരുടെ ശീലമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്ന തരത്തില്‍ ഒരു പ്രമുഖ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്നാല്‍ അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ടെന്നും മന്ത്രി വീണ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെഞ്ചുവേദനയുമായെത്തുന്ന രോഗികൾക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിൻ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമല്ല. അഥവാ ലിഫ്റ്റ് കേടായാൽ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോയും മന്ത്രി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.