കണ്ണൂര്‍: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഇ പി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്തതിനുശേഷം വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ കുറച്ചുമാത്രമാണ് ആശുപത്രിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. നാട്ടില്‍ വരുന്ന ആശുപത്രിയില്‍ ഒരുവിഹിതം നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു.
ഇ പി ജയരാജന്റെ ഭാര്യ മാത്രമല്ല അദ്ദേഹത്തിന്‍റെ മകന്‍ ജെയ്സണും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. അതിന്റെ അര്‍ഥം അവര്‍ കോടികള്‍ നിക്ഷേപിച്ചുവെന്നല്ല. ഇ പിയുടെ മകന്‍റെ ഷെയര്‍ ഒന്നര ശതമാനം മാത്രമേ വരുന്നുള്ളൂ. ഇ പി ജയരാജന്‍റെ മകന്‍ 6 ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താത്പര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയതെന്നും തോമസ് ജോസഫ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇ പി ജയരാജനെ പിന്തുണച്ച് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ് രംഗത്തെത്തിയത്.