സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീരദേശാഭമാനിയെന്നും സ്വാതന്ത്ര്യസമരപോരാളിയെന്നും ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരദേശാഭിമാനി എന്ന് സംഘ്‌പരിവാറുകാർ കൊട്ടിഘോഷിക്കുന്ന സവർക്കർ അന്തമാൻ ജയിലിൽവച്ച് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് പുറത്തുവന്ന ആളാണ്. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ് ആർഎസ്‌എസ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീരദേശാഭമാനിയെന്നും സ്വാതന്ത്ര്യസമരപോരാളിയെന്നും ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നത്. ധീരദേശാഭിമാനി എന്ന് സംഘ്‌പരിവാറുകാർ കൊട്ടിഘോഷിക്കുന്ന സവർക്കർ അന്തമാൻ ജയിലിൽവച്ച് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് പുറത്തുവന്ന ആളാണ്. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ് ആർഎസ്‌എസ്. ഏതെല്ലാം തരത്തിൽ സ്വാതന്ത്ര്യസമരത്തെ തുരങ്കംവെക്കാനാവുമെന്നാണ് അവർ ആലോചിച്ചത്. അന്നത്തെ സംഘ്‌പരിവാർ നേതാക്കൾ ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് നിങ്ങൾക്ക് എതിരല്ലെന്നും, നിങ്ങൾ ഇവിടെ തുടരണമെന്നും പറഞ്ഞവരാണ് അന്നത്തെ സംഘ്‌പരിവാർ നേതാക്കൾ.
എന്നാൽ ദേശീയപ്രസ്ഥാനത്തിൽ കമ്യൂണിസ്‌റ്റുകാർ വലിയ പങ്കാണ് വഹിച്ചത്. പൂർണസ്വാതന്ത്ര്യപ്രമേയം കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ചത് കമ്യൂണിസ്‌റ്റുകാരനായിരുന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസ് അത് സ്വകരിച്ചില്ലെങ്കിലും പിന്നീട് അവർക്കും ഈ മുദ്രാവാക്യം അംഗീകരിക്കേണ്ടിവന്നു. കമ്യൂണിസ്‌റ്റുകാർക്കെതിരായ ഭരണകൂട കടന്നാക്രമണം സ്വാതന്ത്ര്യത്തിന് ശേഷവുമുണ്ടായി. എകെജി ജയിലിൽ കിടന്നാണ് സ്വാതന്ത്ര്യപുലരി കാണുന്നത്. അതിക്രൂരമായ വേട്ടയാണ് ഇതിന് ശേഷവും കമ്യൂണിസ്‌റ്റ്‌പാർടിക്ക് നേരെ കൊൺഗ്രസ് നടത്തിയത്. പാർടിയെ നിരോധിച്ച്, പാർടി പ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിച്ചു. 1952ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിനെ ചൊദ്യം ചെയ്‌ത് പ്രധാന പ്രതിപക്ഷ വിഭാഗമായി കമ്യൂണിസ്‌റ്റ്‌പാർടി ഉയർന്നുവന്നു.
ഇപ്പോൾ രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്‌നങ്ങളുമുണ്ടാക്കി തെറ്റായ തങ്ങളുടെ നിലപാട് അടിച്ചേൽപിക്കാനാണ് സംഘ്‌പരിവാർ ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ് വാശിയോടെ കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണവർ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഒരുമയെ തകർക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.
മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ് മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമഭേദഗതി കൊണ്ടുവന്നത്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ വലിയ ആശങ്കയുണ്ടായി. പൗരനായി ജീവിക്കാൻ കഴിയുമോയെന്ന ആശങ്ക വന്നപ്പോൾ പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇവിടെ നിലപാടെടുത്തു. പൊതുവിൽ ആശ്വാസമായത് സ്വീകരിച്ചു. രാജ്യം ആ നിലപാട് ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട് ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ ഹിന്ദിയും അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുകയാണ്. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയമങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ഫെഡറൽ തത്ത്വത്തിന്റെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് നോക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ കൃത്യമായ ധാരണയോടെയാണ് കേന്ദ്ര ഇടപെടൽ. സാധാരണനിലയിൽ സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനും ഇടപെടാവുന്ന വിഷയമാണ്. വരുംതലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വർഗീയ വിഷമെത്തിക്കാൻ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്. പാഠപുസ്‌തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർമാർ ഇടപെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവത്‌കരിച്ച ഇളംതലമുറയിൽ വർഗീയത അടിച്ചേൽപ്പിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക