ആവശ്യമെങ്കിൽ കൊവിഡ് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും റംസാൻ നോമ്പ് ഒഴിവാക്കാമെന്ന് യുഎഇ ഫത്‍വ കൗൺസിൽ. വ്രതാനുഷ്ഠാനം രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ നോമ്പ് ഒഴിവാക്കാമെന്ന് യുഎഇ ഫത്‍വ കൗൺസിൽ അറിയിച്ചു.
നോമ്പെടുക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്നോ രോഗികളെ പരിചരിക്കാൻ സാധിക്കാതെ വരുമെങ്കിലോ നോമ്പ് ഒഴിവാക്കാമെന്നോ അറിയിച്ചു. ഇതുൾപെടെ അഞ്ചു മതവിധികളാണ് കൗൺസിൽ പുറപ്പെടുവിച്ചത്. ഓൺലൈൻ യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്. റമദാൻ മാസത്തിന്റെ പരിശുദ്ധി ഉൾകൊണ്ട് ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് മെമ്പർമാർ വ്യക്തമാക്കി. ആരോഗ്യമുള്ള വിശ്വാസിക്ക് വ്രതാനുഷ്ഠാനം നിർബന്ധമാണ്. എന്നാൽ കൊവിഡ് പോസിറ്റീവ് ആയ ആളുകളുടെയും രോഗ ലക്ഷണമുള്ളവരുടെയും ആരോഗ്യസ്ഥിതി അപകടകരമാണെന്ന് ഡോക്ടർ നിർദേശിച്ചാൽ അത് അവഗണിച്ച് നോമ്പുനോൽക്കുന്നത് തെറ്റാണെന്ന് പണ്ഡിതർ വിശദീകരിച്ചു. അതല്ല കാര്യമായ ലക്ഷണമില്ലാത്ത രോഗികൾക്ക് വേണമെങ്കിൽ നോമ്പ് നോൽക്കാം. ഇവരെല്ലാം മറ്റൊരിക്കൽ നോമ്പ് എടുത്താൽ മതിയാകും.
റംസാനിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്കുക, കൊവിഡ് വ്യാപനം തുടരുകയാണെങ്കിൽ പെരുന്നാൾ നിസ്കാരവും ഉപേക്ഷിക്കും പകരം വീടുകളിൽ സുബഹി നമസ്കാരത്തിന് ശേഷം പെരുന്നാൾ നിസ്കരിക്കണം, ഇപ്പോൾ തുടരുന്നതു പോലെ തന്നെ വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങൾ അനുവദിക്കില്ല. സക്കാത്ത് നൽകാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ലെന്നും മതവിധിയിലുണ്ട്