തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരന്‍. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യമില്ലെന്നും തന്നെ വേണോ വേണ്ടയോ എന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈക്കമാൻഡില്‍ സമ്മർദമുണ്ടെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്‍റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിരുന്നു. സുധാകരന്‍ നടത്തിയ ബിജെപി അനുകൂല പരാമര്‍ശമാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. എന്നാല്‍ ദേശിയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കെ സുധാകരന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുധാകരന്റെ ആര്‍ എസ് എസ് പ്രസ്താവന നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. കോണ്‍ഗ്രസ് തലപ്പത്ത് ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. മുന്നണിക്ക് നിരക്കാത്ത പ്രസ്താവനകളാണ് കെ സുധാകരന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം രീതികള്‍ തുടരുകയാണെങ്കില്‍ യു ഡി എഫില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കിയതോടെ കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു.
ഇതിനു പിന്നാലെ കെ സുധാകരന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കണമെന്നും ഒരു വിഭാഗം എംപിമാരും ആവശ്യപ്പെട്ടിരുന്നു. സുധാകരന്‍ പാര്‍ട്ടി പരിപാടികളില്‍ ഒന്നും കൃത്യമായ പങ്കെടുക്കുന്നില്ലെന്നും പ്രസ്താവനകളില്‍ മാത്രം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ഒതുങ്ങി പോവുകയാണെന്നും എം പിമാര്‍ നേതൃത്വത്തോട് പരാതിപ്പെട്ടുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ഡല്‍ഹി യാത്രക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എംപിമാരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടുവെന്നും സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.