കാബൂള്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് അഫ്ഗാന്‍ പ്രൊഫസര്‍. സ്ത്രീകള്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയത്. 'ഇന്നുമുതല്‍ എനിക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല. കാരണം ഈ രാജ്യം വിദ്യാഭ്യാസത്തിനുളളതല്ല. എന്റെ അമ്മയ്ക്കും സഹോദരിക്കും പഠിക്കാനാവാത്ത നാട്ടില്‍ എനിക്കും പഠിക്കേണ്ട' എന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ കീറിക്കൊണ്ട് അദ്ദേഹം പറഞ്ഞത്. അഫ്ഗാനിലെ പ്രമുഖ ചാനലായ തൊലൊ ടിവിയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു പ്രൊഫസർ സർട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞത്.
അഫ്ഗാന്‍ യൂണിവേഴ്‌സിറ്റികളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയതിനെതിരെ പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ സഹോദരിമാര്‍ക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം തങ്ങള്‍ക്കും വേണ്ടെന്നും അവര്‍ ക്ലാസിലെത്തുന്നതുവരെ ക്ലാസിലിരിക്കില്ലെന്നുമാണ് കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. അഫ്ഗാനിലെ നിരവധി യൂണിവേഴ്‌സിറ്റികളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പിന്തുണച്ച് ക്ലാസുകള്‍ ബഹിഷ്‌കരിക്കുന്നുണ്ടെന്ന് അഫ്ഗാനിലെ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ ഇരുപതിനാണ് താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാല വിദ്യാഭ്യാസം വിലക്കിയത്. അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സര്‍വ്വകലാശാലകളില്‍ സ്ത്രീകളെ വിലക്കിയ ഉത്തരവ് പ്രഖ്യാപിച്ചത്. ക്യാമ്പസിലെത്തിയ പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറാനാവാതെ തിരിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായിരുന്നു. അമേരിക്കയടക്കമുളള വിവിധ രാജ്യങ്ങള്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടു. എന്നാല്‍, തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ നിലപാട്.