തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനുപിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സോളാര്‍ പീഡനക്കേസ് ഒരു കെട്ടുകഥയാണെന്നും ഉമ്മന്‍ചാണ്ടി പത്തരമാറ്റുളള രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചതാണെന്നും എ കെ ആന്റണി പറഞ്ഞു.
'സി ബി ഐയുടെ റിപ്പോര്‍ട്ട് അതിശയപ്പെടുത്തുന്നതല്ല. ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പത്തരമാറ്റുളള രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചയാളാണ്' -എ കെ ആന്റണി പറഞ്ഞു.
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി ബി ഐ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ കണ്ടെത്തിയിരുന്നു. നേരത്തെ കേസില്‍ കെ സി വേണുഗോപാല്‍, ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കും സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്താണ് നിയമനടപടിക്ക് പോകാത്തതെന്നും കെ സി വേണുഗോപാലുള്‍പ്പെടെ മറ്റു നാലുപേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ സി ബി ഐ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.