ദോഹ: ഫിഫ ലോകകപ്പ് മത്സരത്തിനായി ഫുട്ബോള്‍ ഇതിഹാസം മെസ്സി താമസിച്ച മുറി മ്യൂസിയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ സര്‍വ്വകലാശാലയിലായിരുന്നു അര്‍ജന്റീനയുടെ ബേസ് ക്യാംപ്. ഇവിടെയാണ് മെസി 29 ദിവസങ്ങളും താമസിച്ചത്. മെസ്സിയേയും സംഘത്തെയും വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി കളിക്കാര്‍ താമസിച്ച മുറികള്‍ക്കും കെട്ടിട സമുച്ചയങ്ങള്‍ക്കെല്ലാം അര്‍ജന്റീനയുടെ ദേശീയ ജേഴ്‌സിയിലെ നീലയും വെള്ളയും നിറമായിരുന്നു നല്‍കിയിരുന്നത്. ടീമംഗങ്ങള്‍ക്ക് നാട്ടിലാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് സര്‍വ്വകലാശാല അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസ്സി. അതിനാലാണ് അദ്ദേഹം താമസിച്ച മുറി മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ മെസ്സിയും സംഘവും താമസിച്ച മുറിയുടെയും ക്യാംപിന്‍റെയും വീഡിയോയും സര്‍വ്വകലാശാല പുറത്തുവിട്ടുണ്ട്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയതാണ് ക്യാംപ്. അകത്തെ ഹാളുകളില്‍ അർജന്റീനയുടെ ലോകകപ്പ് ചാംപ്യൻമാരുടെ പോസ്റ്ററുകളും ഓട്ടോഗ്രാഫുകളും അർജന്റീന താരങ്ങളുടെ ജേഴ്‌സികളുമാണ് ഒട്ടിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകകപ്പില്‍ പങ്കെടുത്ത 32 രാജ്യങ്ങള്‍ക്കും പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ ബേസ് ക്യാംപാണ് ഖത്തര്‍ ഒരുക്കിയത്. അതാത് രാജ്യങ്ങളുടെ ദേശിയ പതാകയുടെ നിറങ്ങളാണ് ചുമരുകള്‍ക്ക് നല്‍കിയത്. 'വീട്ടില്‍ നിന്നകലെ ഒരു വീട്' എന്ന ആശയത്തിലാണ് താരങ്ങള്‍ക്കുള്ള താമസം ഒരുക്കിയത്.