ഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂല പ്രകാരമാണ് രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആസ്തിവകകള്‍ പുറത്തുവന്നിരിക്കുന്നത്. അതുപ്രകാരം ആകെ 30 മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ 28-ാം സ്ഥാനത്താണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ ആസ്തി 72 ലക്ഷം രൂപയാണ്. അദ്ദേഹത്തിന് സ്വന്തമായി വാഹനങ്ങളില്ല. 2005 മുതല്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്ന നിതീഷ് കുമാര്‍ സ്വത്തിന്റെ കാര്യത്തില്‍ പിണറായിക്കും പിറകിലാണ്.
രാജ്യത്ത് ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രി 2011 മുതല്‍ ആ സ്ഥാനത്ത് തുടരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. വെറും 15 ലക്ഷം രൂപയാണ് മമതാ ബാനര്‍ജിയുടെ ആസ്തി. അതേസമയം ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ്. 373 കോടി രൂപയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആസ്തി. തൊട്ടടുത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമഖണ്ഡുവാണ് 132 കോടി രൂപയുടെ സ്വത്തുവകകളാണ് അദ്ദേഹത്തിന്‍റേതായി കാണിച്ചിരിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് മൂന്നാം സ്ഥാനത്ത്. നവീന്‍ പട്നായിക്കിന് 63. 7 കോടി രൂപയുടെ സ്വത്തുണ്ട്.
പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് 37.2 കോടി രൂപയുടെയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂവിന് 28.1 കോടി രൂപയുടെയും ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗലിന് 15.2കോടി രൂപയുടെയും സ്വത്തുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു- (13.8), ത്രിപുര മുഖ്യമന്ത്രി മണിക് സാഹ- (11.3), തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ- (7.2), ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്-(5.7) എന്നിവരാണ് രാജ്യത്തെ ധനികരായ ആദ്യ പത്ത് മുഖ്യമന്ത്രിമാര്‍.
വിദ്യാഭ്യാസ യോഗ്യതയില്‍ മുന്നില്‍ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വ ശര്‍മയാണ്. പോളിറ്റിക്സില്‍ പി എച്ച് ഡി ബിരുദമാണ് അദ്ദേഹത്തിന്റെ യോഗ്യത. മമതാ ബാനര്‍ജിക്ക് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നിയമത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങളുമുണ്ട്. ബാക്കി കൂടുതല്‍ പേരും വിവിധ വിഷയങ്ങളില്‍ ബിരുദധാരികളാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ സ്കൂള്‍ വിദ്യാഭ്യാസാനന്തരം പഠനം വിട്ടയാളാണ്.