ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഡെറാഡൂൺ ഹൈവേയിലെ ഹമ്മദ്പൂർ ഝാലിന് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലക്കും കാലിനും ഗുരുതര പരിക്കുപറ്റിയ പന്തിനെ ഡെറാഡൂണിലെ 'ലെ മാക്‌സ്' ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അപകടസമയത്ത് പന്ത് തന്നെയാണ് കാറോടിച്ചതെന്നാണ് പ്രാഥമിക വിവരം. പൂര്‍ണമായും കത്തി നശിച്ച കാറില്‍ നിന്നും വിന്‍ഡ് സ്ക്രീന്‍ തകര്‍ത്താണ് പന്തിനെ പുറത്തെടുത്തതെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ഉറങ്ങിപ്പോയതിനാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അദ്ദേഹത്തിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നും നിലവില്‍ പന്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.