വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. 'ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ' എന്ന വിചിത്ര മറുപടിയാണ് താരം നല്‍കിയത്. എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പണം കൊടുത്താണല്ലോ നമ്മള്‍ വിമാനത്തില്‍ കയറുന്നത്. അപ്പോള്‍ അവര്‍ അത് ഓടിക്കുന്നുണ്ടോ എന്ന് നോക്കുന്നതില്‍ എന്താണ് കുഴപ്പം?. കോക്പിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്' എന്നും ഷൈന്‍ പറയുന്നു. വീഡിയോ വൈറലായതോടെ നിരവധിപേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തുവരുന്നത്. 'ഇയാള്‍ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ' എന്നുവരെ ചോദികുന്നവരുണ്ട്.
ഡിസംബർ പത്തിനാണ് ദുബായിൽ നിന്ന് കൊച്ചിയിലെക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ടത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥർ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്ളൈറ്റിൽ കൊച്ചിയിൽ എത്തുകയും ചെയ്തിരുന്നു. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത് സർക്കസ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഷൈൻ ദുബായില്‍ പോയിരുന്നത്.