ചെന്നൈ: തമിഴ്നാട്ടില്‍ ബ്ലഡ് ആര്ട്ടിന് നിരോധനം ഏര്‍പ്പെടുത്തി സ്റ്റാലിന്‍ സര്‍ക്കാര്‍. ചിത്രങ്ങള്‍ വരയ്ക്കാന്‍ രക്തം വ്യാപമായി ഉപയോഗിച്ചതോടെയാണ് സര്ക്കാരിന്‍റെ ഇടപെടല്‍. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കുമെന്ന് മന്ത്രി എം സുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലഡ് ആര്‍ട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ രക്തത്തിനുപകരം മറ്റേതെങ്കിലും മാധ്യമം ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആശുപത്രികളില്‍ രക്തം ദാനം ചെയ്യുന്നത് നല്ല പ്രവര്‍ത്തിയാണ്. എന്നാല്‍ ഇത്തരം സൃഷ്ടികള്‍ക്കായി രക്തം നല്‍കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. രക്തം എടുക്കുമ്പോള്‍ കലാകാരന്മാര്‍ പാലിക്കുന്ന ശുചിതത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇത്തരം രീതികള്‍ എച്ച് ഐ വി പോലുള്ള അണുബാധകൾ പടരാൻ കാരണമാകുമെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേര്‍ത്തു. ബ്ലഡ് ആര്‍ട്ടിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആരോഗ്യ വിഭാഗം ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ ബ്ലഡ് ആര്ട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.