ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനനഷ്ടം. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്.
ഫുട്ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരായിരുന്നു പെലെ. എല്ലാ ലോകകപ്പ് കാലത്തും അദ്ദേഹത്തിന്റെ പോസ്റ്ററുകളും കട്ട്‌ഔട്ടുകളും കേരളത്തിൽ ഉയരാറുള്ളത് ഈ സ്നേഹത്തിനുള്ള സാക്ഷ്യപത്രമാണ്.
പെലെയുടെ വിയോഗം അതീവ ദുഃഖകരമാണ്. ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്മരണകൾക്ക് മരണമുണ്ടാകില്ല. വിസ്മരിക്കാനാകാത്ത സാന്നിദ്ധ്യമായി പെലെ കൂടെയുണ്ടാകും. പെലെയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക