കൊച്ചി: മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തനിക്കും കുടുംബത്തിനും നേരേ സൈബർ ആക്രമണമുണ്ടാകുന്നു എന്ന നടി പ്രവീണയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടി മാലാ പാർവ്വതി. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെ മാനസിക രോഗമെന്ന് പറഞ്ഞ് നിസാരവത്കരിക്കരുതെന്നും മനോരോഗമാണെങ്കിൽ ചികിത്സ കൊടുക്കുകയാണ് വേണ്ടതെന്നും മാലാ പാർവ്വതി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
'അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക വഴി അയാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത്? ഇത് വളരെ ഗൗരവതരമായ വിഷയമാണ്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇത് പ്രവീണയുടെ മാത്രം പ്രശ്‌നമല്ല. അവർ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സൈബർ ആക്രമണം മകളിലേക്കെല്ലാം എത്തുന്നു എന്ന് പറയുമ്പോൾ എല്ലാ സ്വസ്ഥതയും നഷ്ടമാകും. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഒരു വകുപ്പുതന്നെ ഉണ്ടാക്കണം'-മാലാ പാർവ്വതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാജ ചിത്രങ്ങളുപയോഗിച്ച് തനിക്കും മകൾക്കും നേരെ സൈബർ ആക്രമണം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് നടി പ്രവീണ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മോർഫിങ്ങിലൂടെ നഗ്നചിത്രമാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കുകയാണ് എന്നാണ് നടി പറഞ്ഞത്. നടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ഭാഗ്യരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും മോർഫ് ചെയ്ത് നിരവധി ചിത്രങ്ങളും കണ്ടെത്തിയിരുന്നു.