വാഷിംഗ്‌ടണ്‍: ഇതിഹാസ ടെന്നീസ് താരം മാര്‍ട്ടിന നവരത്ലോവയ്ക്ക് വീണ്ടും ക്യാന്‍സര്‍ സ്ഥിരീകരിച്ചു. സ്തനാര്‍ബുദത്തിനൊപ്പം തൊണ്ടയിലുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സറിനെതിരെ സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നും പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവരുമെന്നും മാര്‍ട്ടിന നവരത്ലോവ പറഞ്ഞു. 'ശരീരത്തിന്‍റെ രണ്ടുഭാഗങ്ങളിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ മാസം അവസാനത്തോടെ ചികിത്സ ആരംഭിക്കുമെന്നും' താരം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ഡബ്ല്യൂ.ടി.എ മത്സരത്തിനിടയില്‍ മാര്‍ട്ടിന നവരത്ലോവയില്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയിലെ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നീടു നടത്തിയ പരിശോധനയിലാണ് സ്തനത്തിലും അര്‍ബുദം കണ്ടെത്തിയത്. പരുക്കിനെയും പ്രായത്തിനെയും മറികടന്ന് ടെന്നിസ് കോര്‍ട്ടില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് മാര്‍ട്ടിന. 59 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരം കൂടിയാണ് മാര്‍ട്ടിന. കൂടാതെ റേഡിയോയിലും ടെലിവിഷനിലും ടെന്നിസുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കുകയും മികച്ച അവതാരികയെന്ന രീതിയില്‍ കഴിവുതെളിയിക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഈ മാസം 16- ന് നടക്കുന്ന ആസ്‌ട്രേലിയൻ ഓപണിനില്‍ ടെന്നിസ് ചാനൽ സ്റ്റുഡിയോക്കു വേണ്ടി ശബ്ദം നൽകാൻ മെൽബണിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ടാമതും ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. പൂര്‍ണമായും പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും തന്‍റെ വിദൂര പങ്കാളിത്തമുണ്ടാകുമെന്നും മാര്‍ട്ടിന പറഞ്ഞു.