സൗദി: ഫുട്ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി. അല്‍ നസര്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടതിനുപിന്നാലെയാണ് താരം സൗദിയിലെത്തിയത്. രാത്രി 11 മണിയോടെ ഭാര്യ, മക്കള്‍, നിയമോപദേശകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് താരം റിയാദിലെത്തിയത്. എന്നാല്‍ റൊണാള്‍ഡോയെ കാണാന്‍ മാധ്യമങ്ങൾക്കോ ആരാധകർക്കോ അനുവാദം ലഭിച്ചിരുന്നില്ല. അതേസമയം, മര്‍സൂല്‍ പാര്‍ക്കില്‍ വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ റൊണാള്‍ഡോയ്ക്ക് ഒരുക്കിയിരിക്കുന്നത്.
റൊണാള്‍ഡോയ്ക്ക് താമസത്തിനായി കൊട്ടാരമാണ് നല്‍കുകയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുവരെ റിയാദിലെ ഏറ്റവും വലിയ ഹോട്ടലിലാണ് താരത്തിനും കുടുംബത്തിനും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൗദി ക്ലബ്ബായ അല്‍ നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേര്‍ന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. 1750 കോടി രൂപയ്ക്ക്കാണ് ക്ലബ് താരത്തെ സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാര്‍ ആയിരിക്കും ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകകപ്പ് മത്സരത്തിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചത്. പുതിയതായി വന്ന കോച്ച് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് താരത്തെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പതു തവണ സൌദിഅറേബ്യന്‍ പ്രോ ലീഗ് കിരീടം നേടിയ ക്ലബാണ് അല്‍ നസര്‍. റൊണോള്‍ഡോയെ കൊണ്ടുവരുന്നത് വഴി തങ്ങളുടെ ആദ്യ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.