തിരുവനന്തപുരം: സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 മണിക്ക് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ അറിയിച്ചിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സജി ചെറിയാനെതിരെ കോടതിയില്‍ കേസുളളതിനാല്‍ നിയമോപദേശം തേടിയതിനുശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. പത്തനംതിട്ടയിലെ മല്ലപ്പളളിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് ജൂലൈ ആറിനായിരുന്നു സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രി സഭയില്‍ തിരിച്ചെത്തുന്നത്. മുൻപ് മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നൽകുകയെന്നാണ് സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിലെത്തുന്നത്. ഗവര്‍ണര്‍ നടത്തിയ ക്രിസ്മസ് സത്ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഗവര്‍ണര്‍സംഘടിപ്പിക്കുന്ന ചായ സത്ക്കാരത്തില്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന.