പാറ്റ്‌ന: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടർമാരെ ഭിന്നിപ്പിക്കാന്‍ ബിജെപിയെയും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐ എം ഐ എമ്മിനെയും അനുവദിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുസ്ലീം വോട്ടുകള്‍ പ്രതിപക്ഷ മുന്നണിക്ക് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ മുസ്ലീം സംഘടന നേതാക്കളുമായി നടത്തിയ യോഗത്തിലായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം. ബിജെപിയും ഒവൈസിയുടെ പാര്‍ട്ടിയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളാണെന്നും ഇരുപാര്‍ട്ടികളെയും മുസ്ലീം സമുദായം അകറ്റിനിര്‍ത്തണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ മുസ്ലീം സമുദായം ജാഗ്രത പാലിക്കണം. ബിജെപിയുടെ ബി ടീമാണ് എ ഐ എം ഐ എം. അസദുദ്ദീന്‍ ഒവൈസിയെപ്പോലുളള നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി സാമുദായിക സ്പര്‍ധ സൃഷ്ടിക്കാറുണ്ട്'- നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിഹാറിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ഉന്നമനത്തിനുമായി പതിനെട്ടുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിതീഷ് കുമാര്‍ യോഗത്തില്‍ സംസാരിച്ചു. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐ എം ഐ എം സീമാഞ്ചല്‍ പ്രദേശത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതുമൂലം മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെട്ടിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നിതീഷ് കുമാർ മുസ്ലീം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് വിലയിരുത്തല്‍.