കോഴിക്കോട്: പുതുമക്ക് വേണ്ടിയാണെങ്കിലും മാപ്പിളപ്പാട്ടിലും ഒപ്പനയിലും പുതുശൈലി കൊണ്ടുവരുന്നത് നല്ല രീതിയല്ലെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍. കലോത്സത്തിന് വേണ്ടി ഒപ്പനയും മാപ്പിളപ്പാട്ടും മറ്റും ചിട്ടപ്പെടുത്തുമ്പോള്‍ അവയുടെ ഉദ്ദേശ്യം തന്നെ മാറിപ്പോവുകയാണ്. പാരമ്പര്യശൈലികള്‍ കൈമോശം വരുന്നതും, അവതരണങ്ങള്‍ മല്‍സരത്തിനുവേണ്ടി മാത്രമാകുന്നു എന്നതുമാണ് മാപ്പിളകലകളുടെ ശോഷണത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പനയ്ക്കും മാപ്പിളപ്പാട്ടിനുമൊക്കെ ഒരു ശൈലിയും ശീലവുമുണ്ട്. മൈലാഞ്ചി, മൊഞ്ച്, മാദകം, തോഴി, റാണി എന്നൊക്കെ വരികളില്‍ എഴുതിപിടിപ്പിച്ചാല്‍ മാപ്പിളപ്പാട്ടായെന്ന ധാരണയാണ് പലര്‍ക്കും. അത് കലയുടെമാത്രമല്ല കലാമേളയുടെയും നിലവാരം താഴ്ത്തുകയാണ്. ശുദ്ധസംഗീതം മാത്രമല്ല മാപ്പിളപ്പാട്ട്. പ്രണയവും വിരഹവും കല്യാണവും മാത്രമല്ല അതിന്‍റെ വിഷയം. മോയിന്‍കുട്ടി വൈദ്യരും പുലിക്കോട്ടില്‍ ഹൈദറും സമരങ്ങളെകുറിച്ചും സൌഹാര്‍ദ്ദത്തെ കുറിച്ചും എത്രയെത്ര കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. അതിനൊരു തുടര്‍ച്ചയുണ്ടാകുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അപ്പോഴും വെറും പൈങ്കിളി സാഹിത്യമല്ല മാപ്പിള കലകള്‍. മാപ്പിള കലകളുടെ വികലമായ അവതരണത്തിന് സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്ഥിതികൂടെ വന്നാല്‍ എന്തുചെയ്യും? അത് അപകടകരമാണ്. - ഫൈസല്‍ എളേറ്റില്‍ പറഞ്ഞുവയ്ക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒപ്പന ഒരർത്ഥത്തിൽ മാപ്പിളപ്പാട്ടിന്റെ മറ്റൊരു ഇശലുകൂടിയാണ്. ആ ഇശലിനെയാണ് 'ചായൽ' 'മുറുക്കം' എന്ന് വിളിക്കുന്നത്. എന്നാൽ പുതിയ വട്ടപ്പാട്ടിലും ഒപ്പനയിലും ചായലും മുറുക്കവും ഇല്ലാതാവുകയാണ്. സ്വതസിദ്ധമായ ഒപ്പന പാട്ടിന്റെ ഈണങ്ങൾക്ക് പകരം ആൽബം പാട്ടുകളുടെയും ചില സമയത്ത് സിനിമാ പാട്ടുകളുടെയും ഈണങ്ങൾ ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. ആൺകുട്ടികളുടെ ഒപ്പനയിൽ 'അപ്പ പാട്ട്' പാടിയാൽ അതിനുശേഷം 'മുറുക്കവും' പാടണം. പക്ഷേ, കലോത്സവ വേദിയിൽ അപ്പ പാട്ടിനു മുറുക്കം ചേർക്കാതെ 'വെറ്റില പാട്ട്' പാടുന്ന തെറ്റായ സ്ഥിതിയുണ്ടായി. 'ചായലും' 'മുറുക്കവും' ഇല്ലാതെ അവതരിപ്പിച്ചാല്‍ അതെങ്ങനെ ഒപ്പനയും വട്ടപ്പാട്ടുമാകും. കാലത്തിനൊത്ത് രൂപാന്തരം സംഭവിക്കുമ്പോള്‍ കലകളുടെ അടിസ്ഥാന സ്വഭാവം മാറാതെ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.