കോഴിക്കോട്: ഇനിമുതല്‍ സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആശങ്കുണ്ടാക്കിയെന്നും ഇനിയൊരിക്കലും ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പങ്കെടുക്കില്ലെന്നും പഴയിടം പറഞ്ഞു. കലോത്സവത്തിനുണ്ടാക്കുന്ന ഭക്ഷണത്തില്‍പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിത്തുകള്‍ വാരിയെറിയുന്ന കാലമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. വ്യക്തിയെയും അയാളുടെ സാഹചര്യത്തെയും ചെളിവാരിയെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാന്‍ഡ് തന്നെയാണ്. എന്നാല്‍ പുതിയ കാലത്തിന്റെ കലവറകളില്‍ പഴയിടത്തിന്റെ സാന്നിദ്ധ്യം ആവശ്യമില്ല. മാറിയ സാഹചര്യത്തില്‍ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയമുണ്ട്. രണ്ടുകോടിയിലേറെ ജനങ്ങളെ ഇതിനകം ഊട്ടിയിട്ടുണ്ട്. എനിക്ക് അവരുടെ അനുഗ്രഹം മാത്രം മതി'- പഴയിടം നമ്പൂതിരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണം വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും തനിക്ക് അതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും പഴയിടം നേരത്തെ പറഞ്ഞിരുന്നു. തുടര്‍ച്ചയായി കലോത്സവത്തിന് ഭക്ഷണമുണ്ടാക്കാന്‍ പഴയിടം നമ്പൂതിരിക്ക് ടെന്‍ഡര്‍ നല്‍കുന്നതിനും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനുമെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങളുയർന്നത്.